Revelation of John 11

രണ്ട് സാക്ഷികൾ

1അളവുകോൽപോലെയുള്ള ഒരു ഓടത്തണ്ട് എന്റെ കൈയിൽ ലഭിച്ചു. തുടർന്ന് എനിക്കു ലഭിച്ച ആജ്ഞ: “നീ ചെന്നു ദൈവാലയവും യാഗപീഠവും അളക്കുക; അവിടെ ആരാധിക്കുന്നവരെ എണ്ണുക. 2ദൈവാലയാങ്കണം അളക്കാതെ വിടുക. കാരണം, അത് യെഹൂദേതരർക്കു നൽകപ്പെട്ടിരിക്കുന്നു. അവർ വിശുദ്ധനഗരത്തെ നാൽപ്പത്തിരണ്ട് മാസം ചവിട്ടി അശുദ്ധമാക്കും. 3അവിടെ എന്റെ രണ്ട് സാക്ഷികളെ ഞാൻ നിയോഗിക്കും. അവർ ചണവസ്ത്രം ധരിച്ചുകൊണ്ട് 1,260 ദിവസം പ്രവചിക്കും.” 4അവർ “ഈ ഭൂമിയുടെ അധിപതിയുടെ സന്നിധിയിൽ നിൽക്കുന്ന രണ്ട് ഒലിവുമരവും രണ്ട് വിളക്കുതണ്ടും ആകുന്നു.”
സെഖ. 4:3,11,14 കാണുക.
5അവർക്കു ദോഷം വരുത്താൻ ആരെങ്കിലും തുനിഞ്ഞാൽ ആ പ്രവാചകന്മാരുടെ വായിൽനിന്ന് തീ പുറപ്പെട്ട് അവരുടെ ശത്രുക്കളെ നശിപ്പിച്ചുകളയും. ഇങ്ങനെ അവർക്കു ദോഷം വരുത്താൻ ഇച്ഛിക്കുന്ന ഓരോരുത്തനും ഹിംസിക്കപ്പെടും. 6തങ്ങളുടെ പ്രവചനശുശ്രൂഷാകാലത്ത് മഴ പെയ്യാതെ ആകാശം അടച്ചുകളയാൻ അവർക്ക് അധികാരമുണ്ട്. വെള്ളം രക്തമാക്കാനും ആഗ്രഹിക്കുമ്പോഴെല്ലാം സകലവിധ ബാധകളാലും ഭൂമിയെ ദണ്ഡിപ്പിക്കാനുമുള്ള അധികാരവും അവർക്കുണ്ട്.

7അവർ തങ്ങളുടെ ശുശ്രൂഷ
മൂ.ഭാ. സാക്ഷ്യം
പൂർത്തിയാക്കിക്കഴിയുമ്പോൾ അഗാധഗർത്തത്തിൽനിന്ന് കയറിവരുന്ന മൃഗം അവരോടു യുദ്ധംചെയ്ത് അവരെ കീഴടക്കി കൊന്നുകളയും.
8അവരുടെ കർത്താവ് ക്രൂശിക്കപ്പെട്ടതും ആലങ്കാരികമായി സൊദോം എന്നും ഈജിപ്റ്റ് എന്നും വിളിക്കപ്പെടുന്നതുമായ മഹാനഗരത്തിന്റെ തെരുവീഥിയിൽ അവരുടെ മൃതദേഹങ്ങൾ കിടക്കും. 9സകലജനവിഭാഗങ്ങളിൽനിന്നും ഗോത്രങ്ങളിൽനിന്നും ഭാഷകളിൽനിന്നും രാജ്യങ്ങളിൽനിന്നുമുള്ളവർ മൂന്നര ദിവസം അവരുടെ മൃതദേഹങ്ങൾ വീക്ഷിക്കും; ആ മൃതദേഹങ്ങൾ സംസ്കരിക്കാൻ ആരെയും അനുവദിക്കുകയുമില്ല. 10ഈ രണ്ട് പ്രവാചകന്മാർ ഭൂവാസികളെ ദണ്ഡിപ്പിച്ചതിനാൽ അവരുടെ മരണത്തിൽ ഭൂവാസികൾ ആനന്ദിക്കുകയും ആഹ്ലാദം പങ്കിടാൻ പരസ്പരം സമ്മാനങ്ങൾ കൈമാറുകയും ചെയ്യും.

11എന്നാൽ, മൂന്നര ദിവസത്തിനുശേഷം ദൈവത്തിൽനിന്ന് ജീവശ്വാസം
യെഹ. 37:5,14 കാണുക.
അവരിൽ പ്രവേശിച്ചു, അവർ എഴുന്നേറ്റുനിന്നു. അവരെ കണ്ടവരെല്ലാം അത്യന്തം ഭയപ്പെട്ടു.
12അപ്പോൾ, “ഇവിടെ കയറിവരിക” എന്നു സ്വർഗത്തിൽനിന്ന് തങ്ങളോടു പറയുന്ന ഒരു മഹാശബ്ദം അവർ കേട്ടു. അവരുടെ ശത്രുക്കൾ നോക്കിനിൽക്കെ ഒരു മേഘത്തിൽ അവർ സ്വർഗത്തിലേക്കു കയറിപ്പോയി.

13ഉടൻതന്നെ ശക്തമായ ഭൂകമ്പം ഉണ്ടായി. നഗരത്തിന്റെ പത്തിലൊന്നു ഭാഗം തകർന്നുവീണു. ഏഴായിരംപേർ ആ ഭൂകമ്പത്തിൽ കൊല്ലപ്പെട്ടു; ശേഷമുള്ളവർ ഭയന്ന്, സ്വർഗത്തിലെ ദൈവത്തെ മഹത്ത്വപ്പെടുത്താൻ തുടങ്ങി.

14രണ്ടാമത്തെ ഭീകരാനുഭവം കഴിഞ്ഞു. ഇതാ, മൂന്നാമത്തെ ഭീകരാനുഭവം ആസന്നമായിരിക്കുന്നു.

ഏഴാമത്തെ കാഹളം

15ഏഴാമത്തെ ദൂതൻ കാഹളംമുഴക്കി. അപ്പോൾ,

“ലോകഭരണം നമ്മുടെ കർത്താവിനും
അവിടത്തെ ക്രിസ്തുവിനും ആയിത്തീർന്നിരിക്കുന്നു;
അവിടന്ന് എന്നെന്നേക്കും ഭരിക്കും”
എന്ന് അത്യുച്ചനാദങ്ങളിൽ സ്വർഗത്തിൽ ഒരു പ്രഘോഷണമുണ്ടായി.
16ദൈവസന്നിധിയിൽ സിംഹാസനസ്ഥരായിരുന്ന ഇരുപത്തിനാലു മുഖ്യന്മാരും കമിഴ്ന്നുവീണു ദൈവത്തെ ആരാധിച്ചുകൊണ്ട് പറഞ്ഞത്:

17“ഭൂത, വർത്തമാന കാലങ്ങളിൽ ഒരുപോലെ നിലനിൽക്കുന്നവനായ
സർവശക്തിയുള്ള ദൈവമായ കർത്താവേ,
അങ്ങു മഹാശക്തി ധരിച്ചു വാഴുകയാൽ
ഞങ്ങൾ അങ്ങയെ വാഴ്ത്തുന്നു.
18രാജ്യങ്ങൾ ക്രുദ്ധിച്ചു;
അങ്ങയുടെ ക്രോധദിവസവും വന്നുചേർന്നു.
മരിച്ചവരെ ന്യായംവിധിക്കാനും;
അങ്ങയുടെ ദാസരായ പ്രവാചകന്മാർക്കും
അങ്ങയുടെ നാമം ആദരിക്കുന്ന വിശുദ്ധർക്കും
ചെറിയവരും വലിയവരുമായ എല്ലാവർക്കും പ്രതിഫലം നൽകാനും
ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കാനുമുള്ള സമയവും വന്നിരിക്കുന്നു.”
19അപ്പോൾ സ്വർഗത്തിലെ ദൈവാലയം തുറന്നു; ആലയത്തിനുള്ളിൽ ദൈവത്തിന്റെ ഉടമ്പടിയുടെ പേടകം ദൃശ്യമായി. മിന്നലും നാദവും ഇടിമുഴക്കവും ഭൂകമ്പവും വലിയ കന്മഴയും ഉണ്ടായി.

Copyright information for MalMCV